Movies
സൂര്യയും മമിതയും കേന്ദ്രകഥാപാത്രങ്ങളാകുന്ന വിശ്വനാഥൻ ആൻഡ് സൺസ് എന്ന ചിത്രം ഓഗസ്റ്റ് 14-ന് പുറത്തിറങ്ങും. ചിത്രത്തിന്റെ പ്രമോഷനിടെ നൽകിയ ഒരു അഭിമുഖത്തിൽ മമിത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചിരി പടർത്തുന്നത്.
മമിത കണ്ട സൂര്യയുടെ സിനിമയേതാണെന്ന അവതാരകയുടെ ചോദ്യവും അതിന് മമിതയുടെ ഉത്തരവും എല്ലാം രസകരമാണ്.
മമിത കോളജിൽ പഠിക്കുമ്പോൾ ആദ്യമായി കണ്ട സൂര്യ ചിത്രം ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് ‘സില്ലിന് ഒരു കാതൽ’ എന്നാണ് മമിത ഉത്തരം പറയുന്നത്. താനും സഹോദരനും നിരവധി തവണ ചിത്രം കണ്ടിട്ടുണ്ടെന്നും മമിത പറയുന്നു.
ഉടനെ സൂര്യയുടെ വക അപ്പോൾ മമിത ഏതുക്ലാസിലാണ് പഠിക്കുന്നത് എന്ന ചോദ്യം എത്തി. അഞ്ചിലോ ആറിലോ ആണെന്ന മമിതയുടെ ഉത്തരം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സൂര്യ. കോളജിൽ പഠിക്കുമ്പോൾ കണ്ട സിനിമയേതാണ് എന്നല്ലേ ചോദിച്ചതെന്നും കോളജ് ചോദിച്ചാൽ സ്കൂളാണോ പറയുന്നതെന്നും സൂര്യ ചോദിക്കുന്നു.
ഇതുകേട്ട് അവളെ അങ്ങനെ വിട്ടേക്കൂ എന്ന് നടി രാധിക പറയുന്നുണ്ട്. അത് സാരമില്ല, ചുമ്മാ ഇരിക്കട്ടെ എന്നാണ് സൂര്യയുടെ മറുപടി. തനിക്ക് അബദ്ധം പറ്റിയത് അറിഞ്ഞ് ഇവർക്കൊപ്പം ചിരിയിൽ പങ്കുചേരുകയാണ് മമിത ബൈജു.
വെങ്കി അട്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് നായകനായ വാത്തിക്കു ശേഷം വെങ്കി അറ്റ്ലൂരി തമിഴില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
Movies
തമിഴകത്തു വൻ വിവാദങ്ങൾ വിളിച്ചുവരുത്തിയ അധിക്ഷേപ പരാമർശങ്ങൾക്കു പിന്നാലെ, ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ ദുരൂഹതയുണർത്തുന്ന കുറിപ്പുമായി തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ. തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾ പുറത്തുവന്നു ദിവസങ്ങൾക്കു ശേഷമാണു പ്രതികരണവുമായി താരം രംഗത്തെത്തിയത്.
മുത്തശിയുടെ 98-ാം ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ സന്ദേശങ്ങൾ തൃഷ പങ്കുവച്ചത്. "ഈ പ്രായത്തിൽ ഇത്തരം ഡ്രാമകൾ കാണിക്കുന്നത് നാണക്കേടാണ്. പോയി കുറച്ച് പണം സന്പാദിക്കൂ, സമാധാനം കണ്ടെത്തൂ...'എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തൃഷ കുറിച്ചത്.
കൂടാതെ, "നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളിലേക്കുതന്നെ തിരിച്ചെത്തും; നല്ലത് ചെയ്യൂ, നല്ലവരായിരിക്കൂ', "അപകടസാധ്യതകൾ ഏറ്റെടുക്കാൻ മടിക്കാത്തവരാണ് വിജയിക്കുന്നത്' തുടങ്ങിയ സന്ദേശങ്ങളും തൃഷ പങ്കുവച്ചിട്ടുണ്ട്. "ഒരിക്കൽ നിങ്ങൾ പ്രാർഥിച്ച ജീവിതം ജീവിക്കാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്' എന്നും തൃഷ കൂട്ടിച്ചേർത്തു.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ റാലിക്കിടെയാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം. റാലിയിൽ പ്രസംഗിക്കുന്നതിനിടെ സദസിൽനിന്ന് ചിലർ തൃഷയുടെ പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ, ഉദയനിധി സ്റ്റാലിൻ നടത്തിയ ചിരിയും ദ്വയാർഥ പ്രയോഗങ്ങളുമാണു വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Movies
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും തമിഴകത്തിന്റെ യുവതാരം കവിനും പ്രധാന കഥാപാത്രങ്ങളാകുന്ന ഹായ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചുവെന്ന് കോളിവുഡ് റിപ്പോർട്ടുകൾ. വ്യത്യസ്തമായ റൊമാന്റിക് ത്രില്ലർ സംവിധാനം ചെയ്തത് വിഷ്ണു എടവൻ ആണ്. ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം പുതിയൊരു തീയതിയിലേക്കു മാറ്റുമെന്നാണു പുതിയ വിവരം.
ചിത്രത്തിനു വ്യാപക പ്രൊമോഷൻ നൽകാൻ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നുണ്ട്. അതിനായി കൂടുതൽ സമയം ആവശ്യമായതിനാലാണ് റിലീസ് നീട്ടുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് & സൺസുമായുള്ള ബോക്സ് ഓഫീസ് ഏറ്റുമുട്ടൽ ഒഴിവാക്കാനും നിർമാതാക്കൾ ആഗ്രഹിക്കുന്നു. റിലീസ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരപശ്ചാത്തലത്തിൽ അയൽക്കാരായ രണ്ടുപേർ തമ്മിലുള്ള പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ഫീൽ-ഗുഡ് റൊമാന്റിക് ഡ്രാമയാണ് ഹായ്. പ്രശസ്ത ഗാനരചയിതാവും ലോകേഷ് കനകരാജിന്റെ മുൻ സഹസംവിധായകനുമായ വിഷ്ണു എടവന്റെ ആദ്യ സംവിധാന സംരംഭമാണ് നയൻസ്-കവിൻ ചിത്രം.
ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ, ആദിത്യ കതിർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെൻ മാർട്ടിൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നയൻതാര - വിഗ്നേഷ് ശിവൻ ജോഡിയുടെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.
Movies
തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്. ആദ്യഭാഗത്തിൽ നായികയായെത്തിയ റായ് ലക്ഷ്മി വീണ്ടും രാഘവ ലോറൻസിനൊപ്പം ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംവിധായകനും നടനുമായ രാഘവ ലോറൻസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി തന്നെയാണു ചർച്ചകൾക്കു തുടക്കമിട്ടത്-
വളരെക്കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടി. ഉടൻ തന്നെ ഞങ്ങൾ ഒരുമിച്ചെത്തും... എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 2011-ൽ തിയേറ്ററുകളെ ഇളക്കിമറിച്ച കാഞ്ചനയുടെ വൻ വിജയത്തിനുശേഷം വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചുള്ള ചിത്രം കണ്ടതോടെ, ഇത് കാഞ്ചന 4-ലേക്കുള്ള സൂചനയാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച നിഗമനം.
കാഞ്ചന 4- പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അണിയറപ്രവർത്തകരെയും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റായ് ലക്ഷ്മി ചിത്രത്തിന്റെ ഭാഗമാകുമോ എന്നതിൽ അണിയറപ്രവർത്തകരുടെ പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും, ഹൊറർ കോമഡികളുടെ രാജാവായ രാഘവ ലോറൻസും റായ് ലക്ഷ്മിയും വീണ്ടും കൈകോർക്കുന്നുവെന്ന സൂചന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വലിയ ആവേശമായിട്ടുണ്ട്.
Movies
കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.
പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:
കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.
രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.
നയൻതാര-വിഗ്നേഷ് ശിവന്റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
Movies
തമിഴ് ചലച്ചിത്രലോകത്തെ ഇതിഹാസ സംവിധായകന് കെ. ബാലചന്ദറിന്റെ 96-ാം ജന്മവാര്ഷികത്തില് അദ്ദേഹവുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്ത് ഉലകനായകന് കമല്ഹാസന്. സോഷ്യല്‍ മീഡിയയിലൂടെയാണ് കമല്ഹാസന് തന്റെ ഗുരുനാഥന് വൈകാരികമായ കുറിപ്പിലൂടെ ആദരമര്‍പ്പിച്ചത്.
കോളിവുഡിലെ സഞ്ചരിക്കുന്ന സര്‍വകലാശാലയായിരുന്ന എന്റെ ഗുരു കെ. ബാലചന്ദര്‍ സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന ശിഷ്യനായിരിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു - കമല്ഹാസന് തന്റെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു. തമിഴ് സിനിമയുടെ വ്യാകരണവും ഭാവുകത്വവും മാറ്റിമറിച്ച വലിയൊരു പ്രതിഭയോടുള്ള ആദരവായിരുന്നു കമലിന്റെ ഓരോ വാക്കുകളിലും നിറഞ്ഞത്.
1973-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് കമല്ഹാസന് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സൊല്ലത്താന്‍ നിനൈക്കിറേന്‍ (1973), പരുവ കാലം (1974), അവള് ഒരു തുടര്‍ക്കഥൈ (1974), ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസിക് ചിത്രവും രജനീകാന്തിന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിയൊരുക്കുകയും ചെയ്ത അപൂര്‍വ രാഗങ്ങള്‍ (1975) ഉള്‍പ്പെടെ മുപ്പതിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്ന കരിയറില്‍ 25-ലധികം പ്രോജക്റ്റുകളിലാണ് ഈ ഗുരു-ശിഷ്യ കൂട്ടുകെട്ട് ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
സിനിമയ്ക്കകത്തും പുറത്തും കെ. ബാലചന്ദര്‍ കമല്ഹാസന് വഴികാട്ടിയായിരുന്നു. ബാലചന്ദര്‍ അവസാനമായി കാമറയ്ക്ക് മുന്നിലെത്തിയതും കമല്ഹാസന് ചിത്രത്തിലൂടെയായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2015-ല്‍ പുറത്തിറങ്ങിയ ഉത്തമവില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിച്ച മനോരഞ്ജന്‍ എന്ന കഥാപാത്രത്തിന്റെ ഗുരുവായ മാര്‍ഗദര്‍ശി എന്ന സംവിധായകനായി ജീവിച്ചു കാണിച്ചാണ് കെ. ബാലചന്ദര്‍ ചലച്ചിത്ര ലോകത്തുനിന്നും വിടപറഞ്ഞത്. തമിഴ് സിനിമയുള്ളിടത്തോളം കാലം ആ മഹാപ്രതിഭയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും സിനിമാപ്രേമികളുടെ മനസില്‍ മായാതെനില്ക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറി ഈ ജന്മദിനം.
Movies
ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഗാലറിയില്‍ തിളങ്ങി ദക്ഷിണേന്ത്യന്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശനും ശ്രീലീലയും. ടെന്നീസ് കോര്‍ട്ടിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാന്‍ ഗ്ലാമറസ് ലുക്കിലെത്തിയ താരസുന്ദരിമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേവലം ആരാധകര്‍ മാത്രമല്ല, വിംബിള്‍ഡണിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജും ഇരുവരുടെയും ചിത്രങ്ങള്‍ പ്രത്യേകമായി പങ്കുവച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
Movies
ചലച്ചിത്രാസ്വാദകർക്ക് ആവേശമായി പുത്തൻ ഒടിടി റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾ ഒടിടിയിൽ എത്തിയെങ്കിലും മലയാളികൾക്ക് പ്രിയങ്കരമായിമാറുകയാണ്, യുവതാരം ഷെയ്ന് നിഗമിന്റെ ബാള്‍ട്ടിയും ജയറാം-ഉര്‍വശി കോമ്പോ വീണ്ടുമൊന്നിക്കുന്ന തമിഴ് ചിത്രം പരിമള ആന്‍ഡ് കമ്പനിയും.
കബഡി ലഹരിയിൽ ബാള്‍ട്ടി
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കബഡി കളിയുടെ ആവേശം നിറഞ്ഞ സ്പോര്‍ട്സ്-ഡ്രാമയാണ് ബാള്‍ട്ടി. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന് നിഗമിനൊപ്പം തമിഴ് താരം ശന്തനുവും പ്രധാന വേഷത്തിലെത്തുന്നു.
സംവിധായകരായ അല്‍ഫോണ്‍സ് പുത്രന്, സെല്വരാഘവന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രീതി അസ്രാണിയാണ് നായിക. ഗ്രാമത്തിലെ പ്രശസ്തമായ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിലെ നാല് സുഹൃത്തുക്കളുടെ കഥയാണിത്. എന്നാല്‍ ഗ്യാംഗ് പോരുകളും, പ്രണയവും, അപ്രതീക്ഷിതമായ ചതിയും ഇവരുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ആത്മമിത്രങ്ങളായ ഇവര്‍ എങ്ങനെ ശത്രുക്കളായി മാറുന്നു എന്നാണ് ചിത്രം പറയുന്നത്. സോണി ലിവ് പ്ലാറ്റ്ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Movies
തെന്നിന്ത്യൻ സിനിമയിൽ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ധനുഷ്. നടനായും സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ഇപ്പോൾ തെന്നിന്ത്യയിലാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. DxV എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ മിസ്റ്ററി പ്രോജക്റ്റിന്റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. കടലിൽ നടക്കുന്ന ഒരു വമ്പൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ, ഭൂതകാലത്തിലെ ഭീമാകാരമായ യുദ്ധക്കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ കരുത്തായ ഫൈറ്റർ ജെറ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യമാണുള്ളത്. ടൈം ട്രാവലോ അതോ സയൻസ് ഫിക്ഷൻ ത്രില്ലറോ ആകാം ചിത്രമെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിനൊപ്പം ധനുഷ് കുറിച്ച, പണിന്തവരെ വിട്ടു വൈപ്പാൻ, പകൈത്തവരെ നാട്ടു വൈപ്പാൻ (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകർത്തുകളയും) - എന്ന മാസ് ഡയലോഗ് കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു.
ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെച്ചൊല്ലി കോളിവുഡിൽ വലിയ ചർച്ചകളാണു നടക്കുന്നത്. പോസ്റ്ററിലെ DxV എന്നതിലെ D ധനുഷിനെയും V പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിനെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമാലോകത്തെ പ്രധാന സംസാരം. മുൻപ് ശിവകാർത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന ടൈം ട്രാവൽ സയൻസ് ഫിക്ഷൻ പ്രോജക്റ്റിലേക്ക് ഒടുവിൽ ധനുഷ് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ധനുഷിന്റെ പ്രിയ സംവിധായകൻ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിനു പിന്നിലെന്നും ചിലർ വാദിക്കുന്നുണ്ട്. സംവിധായകൻ ആരായാലും ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.